അസമില്‍ 27 പേര്‍ വിദേശികളെന്ന ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

 

 

അസമില്‍ 27 പേര്‍ വിദേശികളാണെന്ന് വിധിച്ച ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി റദ്ദാക്കി. ട്രൈബ്യൂണല്‍ വിധി ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിക്കാന്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് കോടതി നിര്‍ദേശം നല്‍കി. ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുന്നത് ന്യായമായിട്ടായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.അസമില്‍ ട്രൈബ്യൂണല്‍ നിരവധി പേരുടെ രേഖകള്‍ പരിശോധിക്കുകയും, 27 പേര്‍ വിദേശികളാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കലില്ല എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍, ഇവര്‍ വിദേശികളാണെന്ന നിഗമനത്തിലെത്തിയത്. ഇതിനെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

ഈ ഉത്തരവിനെതിരെയാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമാപിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൗരത്വവും വിദേശി പദവിയും ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ്. പൗരത്വം അഗാധമായ ഭരണഘടനാ പ്രാധാന്യമുള്ളതാണെന്നും നീതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.