പോക്‌സോ കേസുകളില്‍ നെഞ്ച് എന്ന പദം സ്തനം എന്ന് അര്‍ഥമാക്കുന്നതായി കണക്കാക്കണമെന്ന് ഹൈക്കോടതി

 

 

പോക്‌സോ കേസുകളില്‍ നെഞ്ച് എന്ന പദം സ്തനം എന്ന് അര്‍ഥമാക്കുന്നതായി കണക്കാക്കണമെന്ന് ഹൈക്കോടതി. വൈദ്യശാസ്ത്രപരമായും ശരീരഘടനാരീതിയിലും ഈ രണ്ട് വാക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ലൈംഗികാതിക്രമ കേസുകളില്‍ രണ്ടും ഒന്നായി തന്നെ കാണമെന്ന് ജസ്്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. പ്രതി തന്റെ നെഞ്ചില്‍ പിടിച്ചതായി ഒരു കുട്ടി മൊഴി നല്‍കിയാല്‍ അതിനെ 2012ലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നതായി കണക്കാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട 58-കാരനായ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. നെഞ്ചും സ്തനവും തമ്മിലുള്ള വൈദ്യശാസ്ത്രപരവും ശരീരശാസ്ത്രപരവുമായ വ്യത്യാസങ്ങളെ മാത്രം അടിസ്ഥാനമാക്കി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദങ്ങള്‍ ഉന്നയിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ലഭ്യമായ തെളിവുകള്‍ വ്യക്തമാക്കുന്നത് പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് തന്നെയാണെന്നും കോടതി പറഞ്ഞു. മലപ്പുറം ജില്ലയില്‍ 12 വയസ്സുള്ള ആണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.2022 മെയ്യില്‍ കുട്ടി കൊതുകു തിരി വാങ്ങാന്‍ തൊട്ടടുത്തുള്ള കടയില്‍ പോയപ്പോള്‍, പ്രതി പുറകിലൂടെ വന്ന് കുട്ടിയുടെ വയറ്റിലും നെഞ്ചിലും പിടിക്കുകയായിരുന്നു. അയാള്‍ കുട്ടിയുടെ കൈയില്‍ പിടിച്ച് ആരുമില്ലാത്ത ഒരു വീട്ടിലേയ്ക്ക് വരാന്‍ കുട്ടിയെ നിര്‍ബന്ധിക്കും 50 രൂപ തരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന്, പ്രതി കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ പ്രത്യേക പോക്‌സോ കോടതി, പോക്‌സോ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം 7 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ വാദം കോടതി തള്ളിയെങ്കിലും ഒന്നിലധികം തവണ അതിക്രമം നടന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഗുരുതരമായ ബലാത്സംഗക്കുറ്റത്തിനുള്ള ശിക്ഷ നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന്, കഠിനതടവ് 7 വര്‍ഷത്തില്‍ നിന്ന് 3 വര്‍ഷമായും, പിഴത്തുക 50,000 രൂപയില്‍ നിന്ന് 5,000 രൂപയായും കോടതി കുറച്ചു.