സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ട്; വിഡിയോ പുറത്തുവിട്ട് എംവി ഗോവിന്ദന്‍

 

 

പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വിഡി സതീശന് ആഭ്യന്തരമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ടെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വിഡിയോയും പ്രദര്‍ശിപ്പിച്ചു. കേസില്‍ സതീശനെതിരെ തെളിവുകള്‍ ഉണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

എംഎല്‍എ എന്ന നിലയില്‍ അനുമതി തേടിയാണ് വിഡി സതീശന്‍ വിദേശയാത്ര നടത്തിയത് എന്നത് സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആഭ്യന്തരവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് വസ്തുതാപരമായി പുറത്തുവന്ന വിവരമെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിദേശ ഫണ്ട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിലവിലെ നിയമം അനവദിക്കുന്നില്ല. ഇതിനായി വിദേശ യാത്ര നടത്തണമെങ്കില്‍ പ്രത്യേക അനുമതി വേണം. പ്രളയകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ധനശേഖരണത്തിനായി വിദേശയാത്രക്ക് അനുമതി തേടിയെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.വിഡി സതീശന്‍ പദ്ധതിക്കായി വിദേശത്തുനിന്ന് ഫണ്ട് പിരിച്ചിട്ടുണ്ട്. എന്നാല്‍ ഫണ്ട് പിരിക്കാന്‍ അനുവാദം വാങ്ങിയിട്ടില്ല. അത്യന്തം ഗൗരവമുള്ള വിഷയത്തില്‍ ആഭ്യന്തരമന്ത്രി തന്നെ വാര്‍ത്താ സമ്മേളനം നടത്തി ക്ലീന്‍ ചിറ്റ് നല്‍കുകയാണ്. ഇത് അസാധാരണമായ നടപടിയാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കമുണ്ടായി എന്നതാണ് രമേശിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായത്. ഇന്നലെ ചെന്നിത്തല അഴിമതിക്കെതിരെ വിസില്‍ അടിക്കുന്നതാണ് കണ്ടതെങ്കില്‍ ഇന്ന് വിജിലന്‍സ് അഴിമതിക്കേസില്‍ സതീശന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് കണ്ടത് ഗോവിന്ദന്‍ പറഞ്ഞു. വിദേശഫണ്ട് സ്വീകരിച്ച കേസ് ആയതിനാല്‍ കേന്ദ്ര ഏജന്‍സി കൂടി അന്വേഷിക്കേണ്ട കേസ് ആണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.