പിഎം ശ്രീ പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

 

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയോട് അന്നും ഇന്നും വിയോജിപ്പാണെന്നും ഇടതുസർക്കാർ ഉണ്ടാക്കിയ വിഷയം എങ്ങനെ പരിഹരിക്കാം എന്നാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ യുഡിഎഫിന്റെ രാഷ്ട്രീയ നയങ്ങൾക്കനുസരിച്ചുള്ള ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തലയിൽ മുണ്ടിട്ടുകൊണ്ട് പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പിട്ടുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു. ഈ സർക്കാരിന് പദ്ധതി നടപ്പാക്കാതിരിക്കാൻ കഴിയില്ല. പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതിലൂടെ എൽഡിഎഫും യുഡിഎഫും വിദ്യാർഥി സമൂഹത്തോടും രക്ഷിതാക്കളോടും മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിക്കു തന്നെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.