കെസി വേണുഗോപാലിനെ ആക്രമിച്ചവര്‍ ആത്മസംതൃപ്തി നേടട്ടെയെന്ന് എം കെ രാഘവന്‍

 

സംസ്ഥാനത്തെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെസി വേണുഗോപാലിനെ ആക്രമിച്ചവര്‍ ആത്മസംതൃപ്തി നേടട്ടെയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ എം കെ രാഘവന്‍. കെ സി വേണുഗോപാലിനെ വീട്ടിലെത്തി കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാതിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം കെസിക്കെതിരെ ആസൂത്രിത ആക്രമണമണം നടത്തിയോ എന്ന ചോദ്യത്തില്‍ എം കെ രാഘവന്‍ പ്രതികരിച്ചില്ല. കെസി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല. പ്രതിഷേധ റാലികള്‍, ഫ്‌ലെക്‌സ് ബോര്‍ഡുകള്‍, സൈബര്‍ പ്രചാരണം എന്നിവയുടെ രൂപത്തില്‍ വേണുഗോപാലിനെതിരെ നീക്കങ്ങള്‍ നടന്നു.ഇത്തരത്തില്‍ കെസിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ നടന്ന പ്രചാരണങ്ങള്‍ പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് എംകെ രാഘവന്‍ ആവശ്യപ്പെട്ടു.വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പിന്തുണച്ചിരുന്നോ എന്ന ചോദ്യത്തിന്, വിഷയം ഒരു 'അടഞ്ഞ അധ്യായ'മാണെന്ന് അദ്ദേഹം പറഞ്ഞു.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് പൂര്‍ണ്ണ പിന്തുണ നല്‍കും. എ ഐ സി സിയുടെ തീരുമാനം അന്തിമമാണ്, ഇത് എല്ലാവര്‍ക്കും ബാധകമാണ്. എല്ലാവരുടെയും പിന്തുണയോടെ വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകും. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും എംകെ രാഘവന്‍ പറഞ്ഞു.