മലപ്പുറത്ത് മാലിന്യ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
മലപ്പുറം അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യക്കുഴിയിൽ വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശികളായ വികാസ് കുമാർ (29), സമദ് അലി (20), അസം സ്വദേശി ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ അരീക്കോടിനടുത്ത് വടക്കുംമുറി കളപ്പാറയിലുള്ള കോഴിമാലിന്യ സംസ്‌കരണ യൂണിറ്റിലെ കെമിക്കൽ ടാങ്കിലാണ് അപകടമുണ്ടായത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, മാലിന്യ പ്ലാന്റ് വൃത്തിയാക്കാനായി ആദ്യം ടാങ്കിലിറങ്ങിയ ഒരാൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുരണ്ടുപേർ ടാങ്കിലേക്ക് ഇറങ്ങിയത്. മൂവരെയും ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.