കോണ്‍ഗ്രസിനുള്ളിൽ കടുത്ത നടപടി; പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബിഹാറിൽ കാരണം കാണിക്കൽ നോട്ടീസ്
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിമാർ ഉൾപ്പെടെ 43 നേതാക്കൾക്ക് കോൺഗ്രസ് ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയതിനാണ് നേതാക്കൾക്ക് അച്ചടക്ക സമിതി നോട്ടീസ് അയച്ചതെന്ന് കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മുൻ മന്ത്രി വീണ ഷാഹി, എഐസിസി അംഗം മധുരേന്ദ്ര കുമാർ സിംഗ്, സംസ്ഥാന കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൈസർ ഖാൻ, മുൻ എംഎൽഎ സുധീർ കുമാർ, മുൻ എംഎൽസി അജയ് കുമാർ സിംഗ് എന്നിവർ നോട്ടീസ് ലഭിച്ച 43 പേരിൽ ഉൾപ്പെടുന്നു.
എല്ലാ നേതാക്കളും നവംബർ 21 ഉച്ചയോടെ സമിതിക്ക് മുമ്പാകെ രേഖാമൂലമുള്ള വിശദീകരണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ കപിൽ ദേവ് പ്രസാദ് യാദവ് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സമിതി നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്കവും ഐക്യവും പാർട്ടിക്ക് വളരെ പ്രധാനമാണെന്നും ഇതിന് കോട്ടം വരുത്തുന്ന ഏത് പ്രവൃത്തിയും ഗൗരവമായി കാണുമെന്നും സമിതി ചൂണ്ടിക്കാട്ടി.