ഇറാനുമായി പുത്തൻ കരാറിന് ട്രംപ്; യുറേനിയം സമ്പുഷ്ടീകരണം നിർത്തണം; ഉപരോധങ്ങളിൽ ഇളവ് നൽകും
ഇറാനുമായി പുതിയൊരു രാഷ്ട്രീയ-സാമ്പത്തിക യുഗത്തിന് തുടക്കമിടാൻ തയ്യാറെടുക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാക്കാൻ യുഎസ് സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് പകരമായി ഇറാനുമേൽ നിലവിലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളിലും താരിഫുകളിലും ഇളവ് വരുത്താൻ തയ്യാറാണെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.
യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്ന് ട്രംപ് അവകാശപ്പെട്ടു. പ്രധാനപ്പെട്ട 15 പോയിന്റ് ചട്ടക്കൂടുകളിൽ പലതിലും ഇതിനകം ധാരണയായതായും അദ്ദേഹം വെളിപ്പെടുത്തി. ഇറാനിലെ ആണവ കേന്ദ്രങ്ങൾ നിലവിൽ അമേരിക്കൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലാണ്. ഭൂമിക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സാമ്പത്തിക നടപടികൾക്കായിരിക്കും അടുത്ത ഘട്ടത്തിൽ മുൻഗണന നൽകുക. ഇറാൻ ഭരണകൂടം ആണവ പദ്ധതികളിൽ നിന്ന് പിന്മാറാൻ തയ്യാറായാൽ അവർക്ക് ആഗോള വിപണിയിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കും വിധം ഉപരോധങ്ങളിൽ മാറ്റം വരുത്തും. ഇറാൻ വിഷയത്തിൽ ട്രംപ് സ്വീകരിക്കുന്ന ഈ പുതിയ നയം പശ്ചിമേഷ്യൻ രാജ്യങ്ങളിലും ആഗോള വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.