ബിരുദ പരീക്ഷകൾക്ക് എ.ഐ. സാധ്യതകൾ പരീക്ഷിക്കാൻ സർവകലാശാലകൾക്ക് നിർദേശം
നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ. ഉൾപ്പെടെയുള്ള സാധ്യതകൾ പരീക്ഷിക്കാൻ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശം. കൂടാതെ, കോളേജ് അധ്യാപകർ ദിവസങ്ങളോളം മൂല്യനിർണയത്തിൽ മുഴുകി വിദ്യാർഥികൾക്ക് ക്ലാസ് മുടങ്ങാതിരിക്കാൻ വിരമിച്ച അധ്യാപകരുടെ സേവനം ഉറപ്പാക്കാനാണ് മറ്റൊരു ആലോചന. ഈ രണ്ടുരീതികളും പ്രായോഗികമായി നടപ്പാക്കാൻ കൗൺസിൽ പ്രത്യേക മാർഗരേഖയും തയ്യാറാക്കും.
ആദ്യഘട്ടമായി ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലാവും എ.ഐ. ഉപയോഗിക്കുക. ഏതെങ്കിലും ചെറിയ കോഴ്‌സുകളിലോ ഇന്റേണൽ പരീക്ഷകൾക്കോ ഉള്ള ചോദ്യപ്പേപ്പറിന് പരീക്ഷണാടിസ്ഥാനത്തിൽ എ.ഐ. സഹായം തേടാനാണ് നിർദേശം.
ഒട്ടേറെ ചോദ്യപ്പേപ്പറുകൾ എ.ഐ.യിൽനിന്നു തേടി, അവ കോളേജുകളിലോ സർവകലാശാലകളിലോ ചുമതലപ്പെടുത്തുന്ന വിദഗ്ധസംഘം പരിശോധിച്ചും വേർതിരിച്ചും സ്വന്തം നിലയിൽ പരിവർത്തനം ചെയ്യണം.
പ്രായോഗികതയും പ്രശ്നങ്ങളുമൊക്കെ വിശദമായി വിലയിരുത്തിയശേഷമേ എല്ലാ പരീക്ഷകളിലും നടപ്പാക്കണമോയെന്നു തീരുമാനിക്കൂ.