ഇറാനിൽ തുടർച്ചയായ 11-ാം ദിവസവും വ്യോമാക്രമണം നടത്തി അമേരിക്ക

 

 

ഇറാനിൽ തുടർച്ചയായ 11-ാം ദിവസവും ആക്രമണം തുടർന്ന് അമേരിക്ക. ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് എതിരെയുള്ള ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും സൈനിക ശേഷി തകർക്കുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് അമേരിക്കയുടെ വിശദീകരണം.

ഇറാന്റെ സൈനിക കേന്ദ്രങ്ങൾ, നാവിക ശേഷികൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോർമുസ് കടലിടുക്കിൽ 30-ലധികം വാണിജ്യ കപ്പലുകളെ ഇറാൻ ആക്രമിച്ചതായി സെൻട്രൽ കമാൻഡ് ആരോപിച്ചു.

നിലവിലെ സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് വാണിജ്യ ഗതാഗതത്തിനായി തുറന്നുകിടക്കുകയാണെന്നും മെയ് ആദ്യം മുതൽ 900-ലധികം കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് സഹായം നൽകിയതായും യുഎസ് വ്യക്തമാക്കി.

വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രിസ്, ഖുസെസ്താൻ പ്രവിശ്യ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കുനേരെ വ്യോമാക്രമണം ഉണ്ടായതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, അമേരിക്കയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാന്റെ സായുധസേനയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും മുന്നറിയിപ്പ് നൽകി.

ആണവ കേന്ദ്രങ്ങളെയോ സുപ്രധാന കേന്ദ്രങ്ങളെയോ ആക്രമിച്ചാൽ അത് യുദ്ധ വ്യാപനമായി കാണുമെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വ്യക്തമാക്കി. യുഎസ്-ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 91.51 ഡോളറിലെത്തി.