കാന്തപുരം നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത്
സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിമർശിച്ച് വിശ്വഹിന്ദു പരിഷത്ത്. കാന്തപുരത്തിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കാൻ കേരള സർക്കാരും ദേശീയ വനിതാ കമ്മീഷനും തയ്യാറാകണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. വിഷയത്തിൽ കോൺഗ്രസും മറ്റ് മതേതര പാർട്ടികളും മുസ്ലിം സംഘടനകളും സ്വീകരിക്കുന്ന മൗനത്തെ ചോദ്യം ചെയ്ത വിഎച്ച്പി, പ്രസ്താവനയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാലാണ് വിമർശനവുമായി രംഗത്തെത്തിയത്. സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ കാന്തപുരം സംസാരിച്ചിട്ടും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കോ സോണിയ ഗാന്ധിക്കോ മറ്റ് 'മതേതര' രാഷ്ട്രീയ നേതാക്കൾക്കോ ഇതിനെതിരെ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള ധൈര്യമില്ലെന്ന് അദ്ദേഹം ആരോപിച്ചു. "സ്ത്രീകളെ വഞ്ചിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ ഈ നിലപാടിനെതിരെ മുഴുവൻ മതേതര കൂട്ടായ്മകളും പുലർത്തുന്ന നിശബ്ദത, അവർ ഈ സ്ത്രീവിരുദ്ധ ശക്തികളുടെ പിടിയിലാണെന്നതിന്റെ വ്യക്തമായ തെളിവാണ്. ഇത്തരം സ്ത്രീവിരുദ്ധരെ ജയിലിൽ അടയ്ക്കാൻ കേരള സർക്കാർ നടപടിയെടുക്കണം. ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കണം"—ബൻസാൽ ആവശ്യപ്പെട്ടു.