നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

 

 

പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച വെള്ളത്തില്‍ അണുബാധയില്ലെന്ന് സ്ഥിരീകരണം. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം മാത്രമേയുള്ളൂ എന്നാണ് കെമിക്കല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജലപീരങ്കിക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിറം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പരിശോധനാ ഫലം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറി.

സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യം നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെയാണ് ജലപീരങ്കി പ്രയോഗം നടന്നത്. പ്രതിപക്ഷ യുവജനസംഘടനകളാണ് പ്രതിഷേധം നടത്തിയത്. പി എം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ രാജനും സമരത്തില്‍ പങ്കെടുത്തിരുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ജലപീരങ്കിയായി മലിന ജലം ഉപയോഗിക്കുന്നു എന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പിന്നീട് ഈ ആരോപണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഏറ്റെടുക്കുകയും അദ്ദേഹം ആ വെള്ളത്തില്‍ നിന്ന് കുറച്ച് കുപ്പിയിലാക്കി സഭയില്‍ കൊണ്ടുവന്ന് അതുയര്‍ത്തിക്കാട്ടി ആഞ്ഞടിക്കുകയും ചെയ്തിരുന്നു.