പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി

 

പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന്‍ എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നല്‍കി. പീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് യുവതി തെളിവുകള്‍ കൈമാറി എന്നാണ് സൂചന. വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

തന്റെ മുന്നില്‍ വച്ച് പ്രതി ഷാഫിയെ വിഡിയോ കോള്‍ ചെയ്തതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് 22 കാരിയായ യുവതിയുടെ പരാതി. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി. കൗണ്‍സിലര്‍ പ്രശോഭ് വല്‍സന്‍ ഭീഷണിപ്പെടുത്തി എന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി വിശദമായ മൊഴി നല്‍കിയത്. പീഡനത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ആരോപണത്തിന് പിന്നാലെയാണ് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.