രാമക്ഷേത്ര വിവാദത്തിൽ പ്രതിപക്ഷത്തിനെതിരേ ആദിത്യനാഥ്
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയ്ക്ക് നേരെയോ ഭഗവാൻ രാമന്റെ ഭക്തർക്ക് നേരെയോ ദുഷിച്ച കണ്ണുകൾ എറിയരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. അഴിമതിക്കേസിൽ സർക്കാർ 'വലിയ സ്രാവുകളെ' സംരക്ഷിക്കുകയാണെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മുൻപ് ശ്രീരാമനെ ചോദ്യംചെയ്തവരും അയോധ്യയെ നിഷേധിച്ചവരുമാണ്. ഇവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനെതിരെ കോടതിയിൽ അഭിഭാഷകരെ അണിനിരത്തിയവരും 'ജയ് ശ്രീറാം' വിളിക്കുന്ന ഭക്തർക്ക് നേരെ വെടിയുതിർത്തവരുമാണ് ഇവരെന്നും ആദിത്യനാഥ് പറഞ്ഞു.
അയോധ്യ സന്ദർശിച്ച മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ അഴിമതി മാത്രമാണ് നടത്തിയതെന്നും അദ്ദേഹം അയോധ്യയെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ 'ഡബിൾ എഞ്ചിൻ' സർക്കാർ നടപ്പിലാക്കുന്ന നീതി ഡൽഹിയിലുണ്ടായിരുന്നെങ്കിൽ അയോധ്യയെപ്പോലെ ഡൽഹിയും തിളങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രസ്താവനകൾ ഒഴിവാക്കി തെളിവുണ്ടെങ്കിൽ അത് എസ്ഐടിക്ക് മുന്നിൽ ഹാജരാക്കാൻ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇതിനെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സനാതന ധർമത്തിന്റെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സർക്കാർ നടപടികൾ സ്വീകരിച്ചതായും പ്രതികളായ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.