സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, പക്ഷെ താമരയില്ല, ഒഴിവാക്കിയതിൽ യുവമോർച്ചയുടെ പ്രതിഷേധം

 

സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു. കലോത്സവ വേദികളുടെ പട്ടികയിൽ നിന്ന് 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. തൃശൂർ ടൗൺഹാളിൽ കലോത്സവ അവലോകന യോഗം നടക്കുന്നതിനിടെയാണ് നാടകീയമായ പ്രതിഷേധ സംഭവങ്ങൾ അരങ്ങേറിയത്. കലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. താമര പൂവുമായി എത്തി മന്ത്രിക്ക് നൽകാനായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്. ദേശീയ പുഷ്പം എന്തിനാണ് ഒഴിവാക്കുന്നത്.

എന്നാൽ ഇതിൽ താമര ഉൾപ്പെടാത്തതാണ് യുവമോർച്ചയെ ചൊടിപ്പിച്ചത്. താമരപ്പൂക്കളുമായി ടൗൺഹാളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ടൗൺഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ വ്യക്തത വരുത്തി. ഇതിൽ യാതൊരുവിധ നിക്ഷിപ്ത താൽപ്പര്യവുമില്ലെന്ന് മന്ത്രി പറഞ്ഞു.ഇതിനുമുമ്പ് തൃശൂരിൽ കലോത്സവം നടന്നപ്പോഴും വേദികൾക്ക് പൂക്കളുടെ പേരാണ് നൽകിയിരുന്നത്. അന്നും പട്ടികയിൽ താമര ഉണ്ടായിരുന്നില്ല. താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇത്തവണയും പേര് നൽകാതിരുന്നത്. 'ഉത്തരവാദിത്വ കലോത്സവം' എന്നതാണ് ഇത്തവണത്തെ മേളയുടെ മുഖമുദ്രയെന്നും മന്ത്രി കൂട്ടിചേർത്തു. തൃശൂരിൽ കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതിനിടെ ഉണ്ടായ ഈ രാഷ്ട്രീയ പ്രതിഷേധം വരും ദിവസങ്ങളിലും ചർച്ചയാകാൻ സാധ്യതയുണ്ട്.