നിധീഷിന് അഞ്ച് വിക്കറ്റ്; രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം; സന്ദര്‍ശകരുടെ ഇന്നിംഗ്‌സ് 239ന് അവസാനിച്ചു

 

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് 239ന് അവസാനിച്ചു. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റ് നേടിയ എം ഡി നിധീഷാണ് തകര്‍ത്തത്. എന്‍ പി ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം ഒരു ഘട്ടത്തില്‍ അഞ്ചിന് 18 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മഹാരാഷ്ട്രയെ റുതുരാജ് ഗെയ്കവാദിന്റെ (91) ഇന്നിംഗ്സാണ് രക്ഷിച്ചത്. മുന്‍ കേരള താരം ജലജ് സക്സേന 49 റണ്‍സെടുത്തു. രണ്ടാം ദിനം മഴയെ തുടര്‍ന്ന് ആദ്യ സെഷന്‍ നഷ്ടമായിരുന്നു. ലഞ്ചിന് ശേഷമാണ് രണ്ടാം ദിനം ആരംഭിച്ചത്.

ആദ്യ ദിനം 59 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നത്. ഏഴിന് 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര ഇന്ന് ബാറ്റിംഗിനെത്തിയത്. ഇന്ന് വിക്കി ഒസ്ത്വാള്‍ (38) - രാമകൃഷ്ണ ഘോഷ് (31) എന്നിവര്‍ കൂട്ടിചേര്‍ത്ത 59 റണ്‍സാണ് സ്‌കോര്‍ 200 കടത്തിയത്. ഘോഷിനെ പുറത്താക്കി അങ്കിത് ശര്‍മയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ രജനീഷ് ഗുര്‍ബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒസ്ത്വാളിനെ ബേസിലും പുറത്താക്കിയതോടെ മഹാരാഷ്ട്രയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. മുകേഷ് ചൗധരി (0) പുറത്താവാതെ നിന്നു.

ആദ്യദിനം തകര്‍ച്ചയോടെയായിരുന്നു മഹാരാഷ്ട്രയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുമ്പെ മൂന്ന് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പൃഥ്വി ഷായെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി നീധീഷ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തില്‍ സിദ്ധേഷ് വീറിനെ (0) ഗോള്‍ഡന്‍ ഡക്കാക്കി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (0) ബേസിലും മടക്കി. ഇതോടെ റണ്‍സെടുക്കും മുമ്പ് മൂന്ന് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ അങ്കിത് ബാവ്നെ കൂടി പൂജ്യത്തിന് മടങ്ങിയതോടെ അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ബേസിലിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.