ബിജെപിയിലേക്ക് പോയ 90 ശതമാനം വോട്ടും പാർട്ടിയിൽ നിന്ന്; ഇങ്ങനെ പേയാൽ ശരിയാവില്ല; തിരുത്തലിനൊരുങ്ങി സി.പി.എം 

 


സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്.

ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രം​ഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് നേതാക്കളും അണികളും. ഗൗരവമുള്ള തിരുത്ത് സർക്കാരിനും സംഘടനയുടെ നയസമീപനങ്ങൾക്കും നേതാക്കളുടെ പെരുമാറ്റ രീതിക്കും വേണമെന്ന പൊതു വികാരത്തിലേക്കാണ് സിപിഎമ്മിൽ കാര്യങ്ങളെത്തുന്നത്. വോട്ട് ചോർച്ചയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ബിജെപിയിലേക്ക് പോയ 90 ശതമാനം വോട്ടും പാർട്ടിയിൽ നിന്ന് തന്നെയെന്ന് തിരുത്തൽ വാദികൾ അടിവരയിടുന്നു.

ക്ഷേമപെൻഷൻ കൃത്യമായി നൽകുക, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക നൽകുക, സപ്ലൈകോ അടക്കമുള്ള, സാധാരണക്കാരെ സ്വാധീനിക്കുന്ന സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കുക, ഇതിനായിരിക്കും പ്രഥമ പരിഗണന. സർക്കാരിൻ്റെ പ്രവർത്തനമാറ്റത്തിനൊപ്പം, നേതാക്കളുടെ പ്രവർത്തന ശൈലിയിലും മാറ്റണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് കാത്തിരുന്നു കാണണം.