'തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഡാലോചന, പിന്നില്‍ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വച്ചവരാകാം ': കെ മുരളീധരന്‍

 

ശശി തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം.

ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്.ഷാഫി പറമ്പില്‍ നിരപരാധിയാണ് . ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് തടയിട്ടതിന്‍റ  ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളിലുള്ളവരാണ് ഇതിന് പിന്നിൽ എന്ന് കരുതുന്നതിൽ തെറ്റില്ല.

ഇന്നലെ ഉണ്ടായത് സംഭവിക്കരുത്. കാരണം അറിയാം .പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ല.നേതാക്കൾക്ക് അറിയാം. അതിനാൽ അന്വേഷണം വേണമെന്ന അഭിപ്രായമില്ല. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാൽ വലിയ വാർത്ത പ്രാധാന്യം കിട്ടി. ഇത് കോൺഗ്രസിന് നല്ലതല്ല.എഐസിസിക്ക് പരാതി നൽകാം. പക്ഷെ അന്വേഷണത്തിൽ കാര്യമില്ല.എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ല.

വാർത്തകളുടെ അടിസ്ഥാനത്തിൽ ശശി തരൂരിന്‍റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല.പാർട്ടി പരിപാടികൾ തീരുമാനിക്കുന്നത് വാർത്തകളുടെ അടിസ്ഥാനത്തിൽ ആകരുത്.പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചവർ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്. തരൂരിന്‍റെ സന്ദർശനം പാർട്ടിയെ ശക്തിപ്പെടുത്താനാണ് . വിലക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അറിയിച്ചു. അതാണ് അവസാന വാക്കെന്നും മുരളീധരന്‍ പറഞ്ഞു.