ആനയെ മയക്കുവെടി വയ്ക്കുക ജനവാസമേഖലയിൽ തുടർന്നാൽ മാത്രം: വനംമന്ത്രി

 

പടമലയിൽ അജീഷിന്റെ ജീവനെടുത്ത മോഴയാനയെ ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മയക്കുവെടി വയ്ക്കുമെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണു മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം. സാഹചര്യം പരിശോധിക്കാൻ വയനാട്ടിലെ മൂന്നു വനം ഡിവിഷനുകൾ ഉൾപ്പെടുത്തി സ്‌പെഷൽ സെൽ രൂപീകരിക്കുമെന്നും ജനങ്ങളുടേതു സ്വാഭാവിക പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു. 

''രണ്ടു സ്‌പെഷൽ ആർആർടികൾ (റാപിഡ് റെസ്‌പോൺസ് ടീം) കൂടി വയനാട്ടിൽ രൂപീകരിക്കും. ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മോഴയാനയെ മയക്കുവെടിവയ്ക്കും. ആന ഇപ്പോൾ കേരള-കർണാടക അതിർത്തിയിലാണുള്ളത്. ആന കർണാടക വനമേഖലയിൽ പ്രവേശിച്ചാൽ വെടിവയ്ക്കാനാകില്ല. ഇന്നു രാവിലെ പാസിങ് ഔട്ട് പരേഡ് പൂർത്തിയായി വനം വകുപ്പിൽ ചേർന്ന 500 ഗോത്രവർഗ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരിൽ 170 പേരെ വയനാട് ജില്ലയ്ക്കു മാത്രമായി നിയോഗിക്കും. കാട്ടാനശല്യം പരിഹരിക്കാൻ സംസ്ഥാനാന്തര കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ഈ മാസം 15ന് അകം യോഗം ചേർന്നു പരസ്പര ധാരണയോടെ മുന്നോട്ടുപോകും''- മന്ത്രി പറഞ്ഞു. കർണാടകയിൽനിന്നു റേഡിയോ കോളർ ധരിപ്പിച്ചുവിട്ട കാട്ടാന ഇന്നലെയാണു കർഷകനെ പിന്തുടർന്നെത്തി വീട്ടുവളപ്പിലിട്ടു ചവിട്ടിക്കൊന്നത്.