തോട്ടിലേക്ക് മറിഞ്ഞ് അപകടം; മരണം രണ്ടായി; കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

 

പത്തനംതിട്ട കരിമാന്‍തോട് തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ അപകടത്തിൽ മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മുന്നാംക്ലാസുകാരി ആദിലക്ഷ്മി, നാലുവയസുകാരനായ യദുകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞാണ് യദുവിനെ കണ്ടെത്തിയത്. റോഡില്‍ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്കു മറിയുകയായിരുന്നു. ആറു വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്മി മരിച്ചിരുന്നു.

ബുധനാഴ്ച വൈകീട്ടാണ് കോന്നി തേക്കുതോട് തൂമ്പാക്കുളത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആദിലക്ഷ്മിയുടെ മരണം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഓട്ടോയില്‍ ആകെ അഞ്ചുകുട്ടികളുണ്ടായിരുന്നതായാണ് ആദ്യം കരുതിയിരുന്നത്. പരിക്കേറ്റ മറ്റുകുട്ടികളെയും ഡ്രൈവറെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു വിദ്യാര്‍ഥിയായ യദുകൃഷ്ണനെ കാണാനില്ലെന്ന സംശയമുയര്‍ന്നത്. ഇതോടെ രാത്രിയിലും നാലുവയസ്സുകാരനായി തിരച്ചില്‍ നടത്തി. തുടര്‍ന്ന് രാത്രി എട്ടേകാലോടെയാണ് തോട്ടില്‍നിന്ന് യദുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.

വൈകീട്ട് നാലുമണിക്ക് സ്‌കൂള്‍വിട്ടശേഷം കുട്ടികളുമായി പോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ചാഞ്ഞപ്‌ളാക്കല്‍ അനിലിന്റെ മകള്‍ ശബരിനാഥ്, കൊല്ലംപറമ്പില്‍ ഷാജിയുടെ മകള്‍ അല്‍ഫോണ്‍സ എന്നിവര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്കാണ് വീണത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.