ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും,കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി

 

കളമശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും  മരണത്തിന് കീഴടങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ ആകെ മരണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നാണ് മരിച്ചത്. സ്ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചു. സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 

സ്‌ഫോടനത്തിനായി മാർട്ടിൻ ഉപയോഗിച്ച നാല് റിമോട്ടുകൾ പൊലീസ് നേരത്തെകണ്ടെടുത്തിരുന്നു.  ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്