ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി; ഇന്‍സ്ട്രക്ടര്‍മാര്‍ വേണമെന്ന നിബന്ധനയിൽ പ്രതിഷേധം

 

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി. തിരുവനന്തപുരം മുട്ടത്തറയില്‍ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു. ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധം ഉയര്‍ത്തിയത്. നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് ഡ്രൈവിംഗ് സ്‌കൂളിന് ലൈസന്‍സ് നല്‍കുന്നത്. പലയിടത്തും ലൈസന്‍സ് ഒരാള്‍ക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

അതുകൊണ്ട് ഇന്‍സ്ട്രക്ടര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. മുട്ടത്തറയില്‍ ടെസ്റ്റിനെത്തിയപ്പോള്‍ ഇന്‍സ്ട്രക്ടര്‍
മാരുള്ളവര്‍ മാത്രം ടെസ്റ്റില്‍ പങ്കെടുത്താന്‍ മതിയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പ്കര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ പ്രതിഷേധമായി. ഇന്‍സ്ട്രക്ടര്‍മാരുമായി വന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പോലും ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.