ക്ഷേത്രങ്ങളിൽ പ്രസാദമായി അരളിപ്പൂവ് നൽകില്ല; ഒഴിവാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് 

 

അരളിപ്പൂവിൽ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തിൽ നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. ഇനി മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ്  ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ തടസമില്ല. എന്നാൽ നിവേദ്യസമർപ്പണം, അർച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. 

തിരുവതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തിൽ നിലവിൽ ആകെ പടർന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം. നാളെ മുതൽ തന്നെ തീരുമാനം പ്രാബല്യത്തിൽ വരും.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻറെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചർച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയിൽ നിന്ന് പൂവോ ഇലയോ മറ്റോ ഇവർ അബദ്ധത്തിൽ കഴിച്ചു, ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം. എന്നാൽ ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.