അരികൊമ്പൻ തമിഴ്‌നാടിന്റെ നിയന്ത്രണത്തിൽ, തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സർക്കാർ; വനം മന്ത്രി

 

അരികൊമ്പൻ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സർക്കാർ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. കേരള വനം വകുപ്പുമായി തമിഴ്‌നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിന്റെ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.

ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. ഇപ്പോൾ അരികൊമ്പൻ തമിഴ്‌നാട് അതിർത്തിയിലായതിനാൽ തീരുമാനം തമിഴ്‌നാട് സർക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. 

കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.