അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറി ബസ് ഉടമകൾ; സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി

 

ഗതാ​ഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്ന് അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി.

അതേസമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കൺസഷൻ സംബന്ധിച്ച വിഷയത്തിൽ ഡിസംബർ 31 ന് മുമ്പ് രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടു. നവംബർ ഒന്നു മുതൽ ഫിറ്റ്നസ് എടുക്കുന്ന വാഹനങ്ങൾക്ക് ഇക്കാര്യങ്ങളെല്ലാം ബാധകമാണ്.

വിദ്യാർത്ഥികളുടെ കൺസഷൻ കാര്യത്തിൽ സർക്കാർ തീരുമാനം തൃപ്തികരമല്ലെന്ന് ബസുടമകൾ ചൂണ്ടിക്കാണിച്ചു. 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി നൽകിയ ഉറപ്പ് മാനിച്ചാണ് സമരത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനം. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് സ്വകാര്യ ബസുകൾക്കും അനുവദിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.