തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം; സിപിഎം വിശദീകരണം തേടി 

 

മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തോട് വിശദീകരണം ആവശ്യപ്പെട്ട് സിപിഎം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയ്ക്കും സിപിഎം നേതാക്കൾക്കുമെതിരെ ശക്തമായ വിമർശനം ഉണ്ടായത്. കമ്മിറ്റിയിലെ ആദ്യദിനമാണ് ജില്ലാ കമ്മിറ്റിയംഗമായ കരമന ഹരി തലസ്ഥാനത്തെ ഒരു മുതലാളിയ്ക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. തുടർന്ന് മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് ആ മുതലാളി പേര് പറയണമെന്നും വെറുതെ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. എന്നാൽ കരമന ഹരി മറുപടി നൽകിയില്ല.

കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും എം.സ്വരാജ് വ്യക്തമാക്കി. ഇന്നലത്തെ കമ്മിറ്റിയിൽ ഹരി പങ്കെടുത്തിരുന്നില്ല. പിണറായി സർക്കാരിന്റെ കാലത്ത് വിവിധ ബോർഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരം നഗരത്തിൽ പാർട്ടി നേതൃത്വത്തിന്റെ വിശ്വസ്തരിൽ ഒരാളാണ്. നഗരസഭ മുൻ കൗൺസിലറുമായ ഹരി മുഖ്യമന്ത്രിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്. 

മാസപ്പടി ആക്ഷേപത്തിൽ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കൾക്കെതിരായ ആക്ഷേപങ്ങളിൽ നിയമം നിയമത്തിൻറെ  വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചത്. അങ്ങനെ ചെയ്താൽ എന്തായിരുന്നു കുഴപ്പമെന്നും ജില്ലാ കമ്മിറ്റിയിൽ ചോദ്യം ഉയർന്നു. സ്പീക്കർ എ.എൻ.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.