കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ നരഹത്യാശ്രമം; തലശേരി സംഭവത്തില്‍ പതിനഞ്ചാം ദിവസം കുറ്റപത്രം സമര്‍പ്പിച്ച്  ക്രൈംബ്രാഞ്ച്

 

 


തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. കുട്ടിയാണെന്ന് പോലും പരിഗണിക്കാതെയാണ് പ്രതി മുഹമ്മദ് ഷിഹാദ് നരഹത്യാശ്രമം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റെക്കോര്‍ഡ് വേഗത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തലശേരി സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്ത് പതിനഞ്ചാംദിവസം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞു. മുഹമ്മദ് ഷിഹാദ് മത്രമാണ് കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുള്ളത്. നാളെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

നവംബര്‍ മൂന്നിന് രാത്രി എട്ടരക്ക് നാരങ്ങാപ്പുറം റോഡിലെ മണവാട്ടി കവലയിലാണ് കേസിനാധാരമായ സംഭവം. ബലൂണ്‍ വില്‍പനക്കെത്തിയ നാടോടി കുടുംബത്തിലെ ആറു വയസ്സുകാരനെ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നതിന് ഷിഹാദ് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തത്.