കേരളത്തില്‍ ഇഡി വരട്ടെ കാണാം; ഒന്നും നടക്കാൻ പോകുന്നില്ല: മുഹമ്മദ് റിയാസ്

 

മദ്യ നയ കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലും ഇഡി വരട്ടെ, വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുഹമ്മദ് റിയാസ്.

കെജ്രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് 'ഒന്നും നടപ്പാവാൻ പോകുന്നില്ല' എന്നായിരുന്നു മന്ത്രി റിയാസിന്‍റെ മറുപടി. കോൺഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു.

പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികള്‍ വരാത്തത് കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായതിന്‍റെ ഭാഗമായാണെന്ന ആക്ഷേപം കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് നേരത്തെ ഉയരുന്നതാണ്. ഇപ്പോള്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതോടെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് ഉയരുന്നത്.  ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് മന്ത്രി പറയുന്നത്.