ആരോഗ്യവകുപ്പിൽ അന്വേഷണം പ്രഖ്യാപിക്കലും റിപ്പോർട്ട് തേടലും മാത്രം: വിമർശിച്ച് ഗണേഷ് കുമാർ

 

ആരോഗ്യമന്ത്രി റിപ്പോർട്ട് തേടുകയല്ല, കൃത്യമായ നിയമനിർമാണം നടത്താനുള്ള നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടതെന്ന് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. ആരോഗ്യവകുപ്പിൽ അന്വേഷണം പ്രഖ്യാപിക്കലും റിപ്പോർട്ട് തേടലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഗണേഷ് കുമാർ എംഎൽഎയുടെ പ്രതികരണം.

അതീവ ദുഃഖകരമായ ഒരു വാർത്തയാണ് നമ്മൾ കേൾക്കുന്നത്. വളരെ ചെറിയൊരു കുട്ടിയാണ്. 21 വയസ് മാത്രം പ്രായമുള്ളൊരു ഹൗസ് സർജനാണ്. രാത്രി തന്നെ ഇങ്ങനെയൊരു സംഭവം നടന്നതായി വിവരം കിട്ടിയിരുന്നു. ഇയാൾ ആക്രമണം നടത്തിയതിനു പിടിയിലായ പ്രതിയാണ്. എന്റെ അറിവിൽ ഇയാൾ എംഡിഎംഎ പോലുള്ള എന്തോ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് അക്രമം കാണിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.’

‘‘വൈദ്യപരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ പൊലീസിന്റെ സംരക്ഷണം ആ ഡോക്ടർക്ക് ഉറപ്പാക്കേണ്ടതായിരുന്നു. പ്രതി ഒരു കുറ്റവാളിയാണ്. വളരെ അക്രമാസക്തനായി നിൽക്കുന്ന ആളാണ്. അങ്ങനെയൊരാളെ വിലങ്ങു വച്ചുകൊണ്ട് ഡോക്ടറുടെ അടുത്തു കൊണ്ടുവരുന്നതിൽ തെറ്റൊന്നുമില്ല. ഇത്തരം അക്രമകാരികളെ മാത്രമേ വിലങ്ങു വയ്ക്കാൻ പാടുള്ളൂ.’ – ഗണേഷ് കുമാർ പറ‍ഞ്ഞു.