കളമശ്ശേരി സ്ഫോടനത്തിലെ വിദ്വേഷ പരാമർശം; ബിജെപി നേതാക്കളുടെ ഹർജികൾ ഇന്ന് പരിഗണിക്കും

 


കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെയുള്ള വിദ്വേഷ പരാമർശത്തിലെ പൊലീസ് നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി എന്നിവരുടെ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിദ്വേഷ പരാമർശത്തിൽ രണ്ട് കേസുകളാണ് നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153എ, കേരള പൊലീസ് നിയമത്തിലെ 120 ഒ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. 

കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കി, ക്രമസമാധാനം തകർക്കാൻ മാധ്യമങ്ങളിലൂടെ ശ്രമിച്ചു തുടങ്ങിയവയാണ് കുറ്റങ്ങൾ. രണ്ട് കേസുകളിലും മുൻകൂർ ജാമ്യം നൽകണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. കേസിൽ രാജീവ് ചന്ദ്രശേഖറിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു.

ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകൾ പറഞ്ഞിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വാദം. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്മലാനിയാണ് രാജീവ് ചന്ദ്രശേഖറിന് വേണ്ടി ഹാജരാകുന്നത്.