വധശ്രമക്കേസ്; മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി റദ്ദാക്കി

 

വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ ഉൾപ്പടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ്. കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സസ്‌പെൻഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റെ ഉത്തരവ്. വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പിലാക്കുന്നതു തടഞ്ഞു ജാമ്യം നൽകണമെന്ന എംപി ഉൾപ്പടെയുള്ളവരുടെ ഹർജിയിലാണ് കോടതി നടപടി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും, ശിക്ഷാവിധിയും സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യമാണ് പ്രതികൾ ഉയർത്തിയത്.

കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ആയുധങ്ങൾ കണ്ടെടുത്തിയില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. ജീവഹാനി സംഭവിക്കാൻ തക്ക മുറിവുകൾ പരാതിക്കാർക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് ഡയറിയിലടക്കം വൈരുധ്യങ്ങൾ ഉണ്ടെന്നുമായിരുന്നു മുഹമ്മദ് ഫൈസൽ ഉൾപ്പടെ നാലു പ്രതികൾ വാദിച്ചത്. കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ശിക്ഷ.