ദളിത് യുവാവുമായി പ്രണയം; യുപിയിൽ കമിതാക്കളെ കൊലപ്പെടുത്തി കുടുംബം 

 

ദളിത് യുവാവുമായി പ്രണയത്തിലായതിന്റെ പേരിൽ കമിതാക്കളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച് കുടുംബം. യുവതിയുടെ കുടുംബക്കാരാണ് ഇരുവരെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തിൽ യുവതിയുടെ പിതാവ് അടക്കമുള്ള ഏഴ് പേർക്കെതിരെ എസ്സിഎസ്ടി ആക്ട് പ്രകാരം തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഉത്തർ പ്രദേശിലെ കയംപൂർ നിവർവര ഗ്രാമത്തിലെ ഒരു മാവിലാണ് ചൊവ്വാഴ്ച മൃതദേഹങ്ങൾ തൂങ്ങിൽക്കുന്നതായി കണ്ടത്. ദളിത് വിഭാഗത്തിൽപ്പെടുന്ന 19 വയസുകാരനും താക്കൂർ വിഭാഗത്തിൽപ്പെടുന്ന 17 വയസുകാരിയും പ്രണയത്തിലായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനു തലേദിവസം മകളെ യുവാവ് തട്ടിക്കൊണ്ടുപോയെന്ന് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയതിനു ശേഷം പെൺകുട്ടിയുടെ കുടുംബം മകനെ തട്ടിക്കൊണ്ടുപോയി കൊന്ന് മരത്തിൽ കെട്ടിത്തൂക്കി എന്നാരോപിച്ച് യുവാവിന്റെ കുടുംബവും പരാതികൊടുത്തു. 

ഇതിനു ശേഷം നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബം കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.യുവാവ് ഇടക്കിടെ പെൺകുട്ടിയുടെ ഗ്രാമത്തിലെത്തി, കുട്ടി പ്രായപൂർത്തിയായാൽ താൻ അവളെ വിവാഹം കഴിക്കുമെന്ന് പറയാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവാവിനെയാണ് പെൺകുട്ടിയുടെ കുടുംബം ആദ്യം കൊന്നത്. പിന്നീട് പെൺകുട്ടിയെ കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയായിരുന്നു. മാർച്ചിൽ രണ്ടുപേരും ഒളിച്ചോടിയെങ്കിലും ഒരാഴ്ചക്കുള്ളിൽ ഇവരെ കണ്ടെത്തിയിരുന്നു.