ഇറാനെ ആക്രമിച്ച് ഇസ്രായേൽ; തെഹ്‌റാനിൽ മിസൈൽ വർഷം; യുഎസ് പിന്തുണയോടെയെന്ന് സ്ഥിരീകരണം

 

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രായേൽ സായുധ സേന ശക്തമായ ആക്രമണം നടത്തി. ആക്രമണം നടത്തിയ വിവരം ഇസ്രായേൽ മന്ത്രാലയവും സൈന്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനും അമേരിക്കയും തമ്മിൽ നടന്ന മൂന്നാം ഘട്ട ആണവ ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിന് പിന്നാലെയാണ് ഈ സൈനിക നടപടി. ചർച്ചയിൽ അതൃപ്തി പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും നിലപാടുകൾക്ക് പിന്നാലെ, അമേരിക്കൻ പിന്തുണയോടെയാണ് ആക്രമണമെന്ന് ഇസ്രായേൽ വ്യക്തമാക്കി.

തെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളിൽ നിരവധി മിസൈലുകൾ പതിച്ചതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ തെഹ്‌റാനിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.

അതേസമയം, ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേലിലെ എല്ലാ പൗരന്മാരും സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്ന് ഐഡിഎഫ് (IDF) നിർദ്ദേശം നൽകി. രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നുണ്ടെന്നും മിസൈൽ വിക്ഷേപണ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.