'രാഹുൽ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാർ, എന്റേത് സ്ഥിരംവിസ'; കെ സുരേന്ദ്രൻ

 

രാഹുൽ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താൻ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നു. 
മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു താനെന്നും എന്നാൽ, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു. 

രാഹുൽ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാർട്ടിയുടെ നിർദേശം പാലിച്ചാണ് സ്ഥാനാർഥിത്വം ഏറ്റെടുത്തത്. ഇത്തവണ വയനാട്ടിൽ കനത്ത പോരാട്ടമായിരിക്കും നടക്കുകയെന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വളരെ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് പാർട്ടി ഏൽപിച്ചിരിക്കുന്നത്. ഞാൻ പൂർണ സന്തോഷത്തോടെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വികസനവിരുദ്ധ രാഷ്ട്രീയത്തിനെതിരായ ഉജ്ജ്വലമായ ഒരു പോരാട്ടം കാഴ്ചവെക്കാൻ അവസരം തന്ന പ്രധാനമന്ത്രി മോദി അടക്കമുള്ളവരോട് നന്ദി അറിയിക്കുന്നു, സുരേന്ദ്രൻ പറഞ്ഞു.

വയനാട് വ്യക്തിപരമായി വളരെ ബന്ധമുള്ള മണ്ഡലമാണ്. വയനാട് ജില്ലയിൽ യുവമോർച്ച പ്രസിഡന്റായാണ് പൊതുജീവിതം ആംരംഭിച്ചത്. മറ്റു രണ്ട് സ്ഥാനാർഥികളും ടൂറിസ്റ്റ് വിസയിൽ വന്നവരാണ്. എനിക്ക് ഇവിടെ പെർമെനന്റ് വിസയാണ്. കഴിഞ്ഞ അഞ്ചുവർഷം രാഹുൽ ഗാന്ധി ഒരു വിസിറ്റിങ് എംപിയായാണ് വയനാട്ടിൽ പ്രവർത്തിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.