'ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ'; മാണ്ടിയിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

 

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടി കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിയിലെ കണക്ക് പ്രകാരം 70,000ലേറെ വോട്ടുകള്‍ക്ക് കങ്കണ മുൻപിലാണ്. പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിക്കുകയും ചെയ്തു. ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും എന്നാണ് എതിരാളിയോട് കങ്കണ പറഞ്ഞത്.

തെരഞ്ഞെടുപ്പിന് ശേഷം കങ്കണ മാണ്ടിയിൽ നിന്ന് മുംബൈയിലേക്ക് പായ്ക്ക് ചെയ്യുമെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു കങ്കണ. ഒരു സ്ത്രീയെ കുറിച്ച് മോശമായി സംസാരിച്ചതിനുള്ള അനന്തരഫലം അവർ അനുഭവിക്കേണ്ടി വരും എന്നാണ് കോണ്‍ഗ്രസിനെ കുറിച്ച് കങ്കണയുടെ പ്രതികരണം. ഈ ലീഡിലൂടെ അത് വ്യക്തമാകുകയാണ്. പെൺമക്കളെ അപമാനിക്കുന്നവരോട് മാണ്ഡി ദയ കാണിച്ചിട്ടില്ലെന്നും കങ്കണ പറഞ്ഞു. 

ഹിമാലചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന  മുഖ്യമന്ത്രി വീർഭദ്ര സിംഗിന്‍റെ മകനാണ് മാണ്ഡിയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ വിക്രമാദിത്യ സിംഗ്. 2014ലും 2019ലും ബിജെപി ജയിച്ച മണ്ഡലമാണ് മാണ്ഡി. രാം സ്വരൂപ് ശർമയാണ് രണ്ട് തവണയും എംപിയായത്. 2021ൽ രാം സ്വരൂപ് ശർമയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിക്രമാദിത്യ സിംഗിന്‍റെ അമ്മ പ്രതിഭ ജയിച്ചിരുന്നു. ഇത്തവണ എക്സിറ്റ് പോളുകള്‍ കങ്കണയുടെ വിജയം പ്രവചിച്ചിരുന്നു.