കർണാടക മുഖ്യമന്ത്രി; തീരുമാനമായില്ല, അന്തിമ തീരുമാനം സോണിയ എത്തിയ ശേഷം

 

മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷമായിരിക്കും. ഷിംലയിലുള്ള അവർ ബുധനാഴ്ച ഡൽഹിയിലെത്തും. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനം എടുത്തില്ല.

സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. പാർലമെന്ററി പാർട്ടി യോഗം വീണ്ടും ചേർന്ന് മുഖ്യമന്ത്രിയെ പിസിസി അധ്യക്ഷൻ ബെംഗളൂരുവിൽ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞാ തീയതി നിയുക്ത മുഖ്യമന്ത്രി തീരുമാനിക്കും. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്ന സിദ്ധരാമയ്യയുമായും ഡി.കെ.ശിവകുമാറുമായും മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച നടത്തി. കെ.സി.വേണുഗോപാലും സിദ്ധരാമയ്യയും തമ്മിലും കൂടിക്കാഴ്ച നടത്തി.  

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു യോജിപ്പെങ്കിലും ഡി.കെ.ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമിടയിൽ സമവായം ഉറപ്പിക്കുകയാണു ഹൈക്കമാൻഡിന്റെ ലക്ഷ്യം.

സിദ്ധരാമയ്യയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കാൻ ശിവകുമാർ തയാറായേക്കില്ലെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ പ്രധാന വകുപ്പുകൾക്കു മേൽ ശിവകുമാർ അവകാശവാദമുന്നയിക്കും. മുഖ്യമന്ത്രി പദത്തിനു പുറമെ വകുപ്പുകളുടെ കാര്യത്തിലും ഹൈക്കമാൻഡിനു തീരുമാനമെടുക്കേണ്ടി വരും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണു സമവായ ചർച്ച. 

ഹൈക്കമാൻഡ് നിർദേശപ്രകാരം ഇന്നു ഡൽഹിയിലെത്തിയ ഡികെ, ‘പാർട്ടി അമ്മയെപോലെയാണ്, മകന് ആവശ്യമായതു പാർട്ടി നൽകും’ എന്ന് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങൾ ഡൽഹിയിലേക്കു മാറ്റിയത്. സിദ്ധരാമയ്യ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു.