'പത്ത് ശതമാനം ജീവനക്കാർ പ്രശ്നക്കാരാണ്; കെഎസ്ആർടിസിയെ നന്നാക്കും': കെബി ഗണേഷ് കുമാർ

 

രണ്ടര വർഷത്തിനുള്ളിൽ കെഎസ്ആർടിസിയെ ഒരു പരിധി വരെ നേരെയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം കൊണ്ട് കൊടുത്തിട്ടും ധൂർത്തടിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കെഎസ്ആർടിസിയിലെ പത്ത് ശതമാനം ജീവനക്കാർ പ്രശ്നക്കാരാണ്. ബാക്കിയുള്ള 90 ശതമാനം കഠിനാധ്വാനികളാണ്. കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം കൊടുത്തിട്ടും ധൂർത്തടിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. അത് പരിഹരിച്ചാൽ കെഎസ്ആർടിസി നന്നാകും. കെഎസ്ആർടിസിയെ വിരൽത്തുമ്പിലാക്കുന്ന സോഫ്‌റ്റ്‌വെയർ കൊണ്ടുവരും. ഇതിന് മുഖ്യമന്ത്രിയിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്'- ഗണേഷ് കുമാർ പറഞ്ഞു.

ഇലക്ട്രിക് ബസ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. 'ഞാൻ പറഞ്ഞ കാര്യങ്ങൾ ചില മാദ്ധ്യമങ്ങൾ വളച്ചൊടുക്കുകയായിരുന്നു. ഇതുവരെ എവിടെയും ഇലക്ട്രിക് ബസുകൾ വിജയിച്ചിട്ടില്ല. അക്കാര്യമാണ് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്'- മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകൾ കർശനമാക്കുമെന്ന തീരുമാനത്തിൽ നിന്ന് പന്നോട്ടില്ലെന്നും എന്ത് എതിർപ്പുണ്ടായാലും ലൈസൻസ് പരിഷ്‌കാരം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.