കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ കാശില്ലാതെ കൊച്ചി പൊലീസ്; വാഹനങ്ങൾ കട്ടപ്പുറത്ത്

 

രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ രാജ്യത്തെ ക്രൈം കാപ്പിറ്റൽ എന്നറിയപ്പെടുന്ന കൊച്ചിയിൽ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. 24 മണിക്കൂറും നഗരത്തിൽ റോന്തു ചുറ്റേണ്ട 12 കൺട്രോൾ റൂം വാഹനങ്ങളാണ് ദിവസങ്ങളായി എണ്ണയടിക്കാൻ കാശില്ലാതെ ഒതുക്കിയിട്ടിരിക്കുന്നത്. പെട്രോൾ ബങ്കുകൾക്കും വർക് ഷോപ്പുകൾക്കും ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശിക.

മന്ത്രിമാർക്കും കോർപറേഷൻ അധ്യക്ഷൻമാർക്കും ബുളളറ്റ് പ്രൂഫ് അടക്കം ആഡംബര വാഹനങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്ന് സർക്കാർ കൈയ്യിട്ട് വാരുന്പോഴാണ് കൊച്ചി നഗരത്തിൽ ഡീസൽ അടിക്കാൻ കാശില്ലാതെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്തിരുക്കുന്നത്. എറണാകുളം കൺട്രോൾ റൂമിന്‍റെ കീഴിൽ മാത്രം 24 വാഹനങ്ങളുണ്ട്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയതാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഇവ റോന്തു ചുറ്റേണ്ടത്. ഇതിൽ 12 എണ്ണമാണ് എണ്ണനിറയ്ക്കാനും അറ്റകുറ്റപ്പണി നടത്താനും കാശില്ലാതെ കിടക്കുന്നത്. എറണാകുളം നഗരത്തിലെ എ ആർ കാന്പിൽ മാത്രം 5 പെട്രോളിങ് വാഹനങ്ങൾ ഒതുക്കിയിട്ടിട്ടുണ്ട്. 

ഒരു വാഹനത്തിന് ശരാശരി 200 ലീറ്റർ ഡീസൽവ മാസം തോറും വേണമെന്നാണ് കണക്ക്. ഒരു വാഹനത്തിന് ശരാശരി ഇരുപതിനായിരം രൂപ ഇന്ധന ചെലവ് കണക്കാക്കിയാലും കൺട്രോൾ റൂം വാഹനങ്ങൾക്ക് മാത്രം ശരാശരി പ്രതിമാസം 5 ലക്ഷത്തിലധികം ചെലവ് വരും. എംജി റോഡിലേതടക്കം മൂന്നു പെട്രോൾ ബങ്കുകളിൽ നിന്നാണ് ഡീസൽ നിറച്ചിരുന്നത്. ഇവർക്ക് ലക്ഷങ്ങൾ കുടിശ്ശികയായതോടെയാണ് കടവീട്ടാതെ ഇന്ധനംമില്ലെന്ന് തീർത്തു പറഞ്ഞത്. പതിവായി അറ്റകുറ്റപ്പണി നടത്തുന്ന വർക് ഷോപ്പുകളിലും ഇത് തന്നെയാണവസ്ഥ. എന്നാൽ ഇതേക്കുറിച്ച് ആരോടും ഒന്നും മിണ്ടിപ്പോകരുതെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദേശം

ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ യാത്രയിലടക്കം സുരക്ഷാ വീഴ്ചയുണ്ടാവുകയും നഗരത്തിൽ വാഹനത്തിനുളളിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയാവുകയും ചെയ്ത സംഭവം പുറത്തുവരുന്പോൾ തന്നെയാണ് കൊച്ചി ഹൈടെക് പൊലീസിന്‍റെ ഈ ഗതികേടും പുറത്ത് വരുന്നത്.