മന്ത്രിസഭ പുനഃസംഘടന; മുൻധാരണപ്രകാരം തന്നെ നടക്കുമെന്ന് എം വി ഗോവിന്ദൻ; പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ

 

സോളാർ കേസിൽ അടിയന്തര പ്രമേയം സഭയിൽ ചർച്ച ചെയ്തതോടെ വിഷയത്തിൽ എതിരഭിപ്രായവുമില്ല, അനുകൂല അഭിപ്രായവുമില്ല എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തിയായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുളളൂ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് പറയുന്നത് കോൺഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കും. മാധ്യമങ്ങൾ നടത്തുന്ന ചർച്ചകളിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ മന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ചോ പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള വാർത്തകൾ മാധ്യമസൃഷ്ടിയാണ്. ഇടതുപക്ഷ മുന്നണിയെയും സർക്കാരിനെയും കൂടുതൽ ആശയക്കുഴപ്പത്തിലേയ്ക്കും പ്രശ്‌നങ്ങളിലേയ്ക്കും നയിക്കാനാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു.