ജലന്ധര്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു, പ്രതിഷേധം

 


പഞ്ചാബ് ജലന്ധറിലെ ലവ് ലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി അഗ്‌നി എസ് ദിലീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.

ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഗ്‌നി. വിദ്യാര്‍ഥിനി വ്യക്തിപരമായ കാരണങ്ങളലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

പത്ത് ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അഗ്‌നിയടെ മരണവിവരം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അത്യന്തം അനുശോചിക്കുന്നതായി സര്‍വകലാശാല അറിയിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കവും മരണകാരണം വ്യക്തിപരമായ പ്രശ്നമാണെന്നാണ് സൂചിപ്പിക്കുന്നത്. തുടരന്വേഷണത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.