മംഗളൂരുവില്‍ ഓട്ടോയിലെ സ്‌ഫോടനത്തില്‍ തീവ്രവാദ ബന്ധമെന്ന് പൊലീസ്; കത്തിക്കരിഞ്ഞ പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തി

 

മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പൊലീസ്. സ്ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

മം?ഗളൂരുവിലെ കന്‍കനഡി പ്രദേശത്ത് ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരനും ?ഗുരുതരമായി പൊള്ളലേറ്റു. സ്ഫോടനം നടന്ന ഓട്ടോയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഒരു പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഓട്ടോറിക്ഷ മുന്നില്‍ പോകുകയായിരുന്ന ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് ഓട്ടോയില്‍ നിന്ന് തീ ഉയര്‍ന്നതായി ചിലര്‍ പറഞ്ഞിരുന്നു. യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഡ്രൈവറേയും യാത്രക്കാരനേയും നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.