മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

 

മദ്യ നയക്കേസിൽ അറസ്റ്റിലായ എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. അഞ്ചു ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയത്. കേസിൽ കൂടുതൽ അന്വേഷണത്തിനായി സമയം അനുവദിക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ തുടർന്നാണ് ഡൽഹി കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. 

ഇതിനിടെ ഒരു ദിവസം വെറും 30 മിനിറ്റ് മാത്രമാണ് ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്യുന്നതെന്ന് സിസോദിയ കോടതിയെ അറിയിച്ചു. കൂടുതൽ കാലം ജയിലിൽ പാർപ്പിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു. എല്ലാ ദിവസവും ഒരേ ചോദ്യമാണ് തന്നോട് സി.ബി.ഐ ചോദിക്കുന്നതെന്ന് ഇതിനു മുൻപും സിസോദിയ പരാതി പറഞ്ഞിരുന്നു. അതേസമയം വീട്ടാവശ്യത്തിന് ചെക്കുകളിൽ ഒപ്പുവെക്കാൻ സിസോദിയക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. 

ഫെബ്രുവരി 26 നായിരുന്നു മദ്യന​യക്കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ ഇ.ഡിയും അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഏഴുദിവസം കൂടി വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടപ്പോൾ അവർ എന്താണ് ഇതുവരെ ചെയ്തതെന്നും സിസോദിയ ചോദിച്ചിരുന്നു.