മാസപ്പടി കേസ്; സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 

മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിന്‍റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സിഎംആർഎല്ലിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളിപ്പെടുത്താനാകില്ല എന്നുമായിരുന്നു ഇഡി നിലപാട്. 

അതേസമയം  മാസപ്പടിക്കേസിൽ അന്വേഷണത്തിനെതിരായ സിഎംആർഎലിന്റെ ഹർജിയിൽ കക്ഷി ചേരാൻ ഷോൺ ജോർജ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഡൽഹി ഹൈക്കോടതിയിൽ ഷോൺ ജോർജ് നൽകി. എസ്എഫ്ഐഒ, കമ്പനികാര്യ മന്ത്രാലയം എന്നിവയുടെ അന്വേഷണങ്ങൾ നിർത്തണമെന്നാണ് സിഎംആർഎൽ ഹർജി. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ സത്യം പുറത്തുവരുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഭയമില്ലെന്ന് നേരത്തെ ഷോൺ ജോർജ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.