രാജ്യത്ത് അഞ്ചാംപനി ഭീഷണി; മലപ്പുറത്ത് രോഗവ്യാപനം

 

രാജ്യത്ത് വീണ്ടും അഞ്ചാംപനി പടരുന്നു. മുംബൈയിൽ ഒരു മാസത്തിനിടെ 13 പേരാണ് രോഗം ബാധിച്ചു മരിച്ചത്. കൊവിഡ് കാലത്ത് വാക്‌സിനേഷൻ മുടങ്ങിയതാണ് രോഗം തിരിച്ചുവരാൻ കാരണമായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 

തീവ്രവ്യാപന ശേഷിയുള്ള മീസിൽസ് വൈറസാണ് അഞ്ചാംപനിക്ക് കാരണമാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗം കൂടുതലും  കുട്ടികളിലാണ് കണ്ടു വരുന്നത്. മുംബൈ, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങൾക്ക് പുറമെ കേരളത്തിലെ മലപ്പുറത്തും രോഗവ്യാപനം കുത്തനെ കൂടിയ സാഹചര്യമാണ്. മുംബൈയിൽ മാത്രം ഒരു മാസത്തിനിടെ 13 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവിൽ ഒമ്പതാം മാസത്തിൽ ഒന്നാം ഡോസ് വാക്‌സിനും, പതിനെട്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ ഡോസുമാണ് നൽകുന്നത്. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ഒമ്പത് മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികൾക്ക് മൂന്നാമതൊരു അധിക ഡോസ് വാക്‌സിൻ കൂടി നൽകാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.