പാൽ വില 5 രൂപ വരെ കൂട്ടേണ്ടി വരും; തീരുമാനം രണ്ട് ദിവസത്തിനകമെന്ന് മന്ത്രി ചിഞ്ചുറാണി

 

സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. അഞ്ച് രൂപ എങ്കിലും കൂട്ടേണ്ടി വരും. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണിപ്പോൾ. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.  മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്. സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് 5 രൂപ വർധന. വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും

നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്. സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപയാണ്.

സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത് ക്ഷീരകർഷകൻ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ 5% ലാഭം കർഷകന് ഉറപ്പാക്കണം എന്നും സമിതി നിർദേശിച്ചു.