നിപ പ്രതിരോധം; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി, ബീച്ചുകളിൽ നിയന്ത്രണം, പൊതുപരിപാടികൾക്ക് വിലക്ക്

 
നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. അടുത്ത പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമേ പരിപാടികൾ നടത്താവൂ. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ കൂടിച്ചേരലുകൾ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.
ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. കോഴിക്കോട് ബീച്ചുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിപ മരണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ രാവിലെ 10 മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവ്വകക്ഷിയോഗം കോഴിക്കോട് നടക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗം നടക്കും.