2000 ത്തിന്റെ നോട്ട് മാറ്റാൻ ഫോം പൂരിപ്പിക്കുകയോ, തിരിച്ചറിയൽ രേഖ നൽകുകയോ വേണ്ടെന്ന് എസ്.ബി.ഐ

 

2000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം പൂരിപ്പിക്കേണ്ടതിന്റെയോ, തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപയോക്താക്കൾക്ക് ഒരു പ്രാവശ്യം 10 നോട്ടുകൾ വരെ മാറ്റി നൽകുമെന്നും, ഈ പരിധിയിലുള്ള ഇടപാടുകൾക്ക് മറ്റ് രേഖകളുടെ ആവശ്യമില്ലെന്നുമാണ് എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

ജനങ്ങളുടെ കൈയിൽ നിലവിലുള്ള 2000 രൂപ നോട്ടുകൾ സെപ്തംബർ 30നുള്ളിൽ ബാങ്കുകളിൽ ഏൽപ്പിക്കണമെന്നാണ് നിർദേശം. രണ്ടു ദിവസം മുൻപായിരുന്നു രണ്ടായിരം രൂപയുടെ നോട്ട് ആർബിഐ നിരോധിച്ചത്.  2016ൽ 500,1000 രൂപ നോട്ടുകൾ നിരോധിച്ചപ്പോൾ പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കാനായിരുന്ന 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.

എന്നാൽ ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നതിൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്.

2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു.