കർണാടകയിൽ ആർക്കും വ്യക്തമായ മേധാവിത്തമില്ല; തൂക്കുസഭയെന്ന് എക്സിറ്റ് പോളുകൾ

 

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കോ കോൺഗ്രസിനോ വ്യക്തമായ മേധാവിത്തമില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കൂടുതൽ എക്സിറ്റ് പോളുകളും സംസ്ഥാനത്ത് തൂക്കുസഭയാണ് പ്രവചിക്കുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും കോൺഗ്രസിനാണ് നേരിയ മുൻ‌തൂക്കം കൊടുക്കുന്നത്. എച്ച്.ഡി കുമാരസ്വാമിയുടെ ജനതാ ദൾ സെക്യുലർ (ജെഡിഎസ്) കിങ്മേക്കറാകുമെന്നും എക്സിറ്റ് പോളുകൾ സൂചന നൽകുന്നുണ്ട്. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

റിപ്പബ്ലിക് ടിവി – പി മാർക്: ബിജെപി: 85–100, കോൺ: 94–108, ജെ‍ഡിഎസ്: 24–32, മറ്റുള്ളവർ: 2–6
ന്യൂസ് നേഷൻ – സിജിഎസ്: ബിജെപി: 114, കോൺ: 86, ജെഡിഎസ്: 21 
സുവർണ: ബിജെപി: 94–117, കോൺ: 91–106, ജെ‍ഡിഎസ്– 14–24 
സീന്യൂസ്–മാട്രിസ്: ബിജെപി: 79–94, കോൺ– 103–118, ജെഡിഎസ്– 25–33, മറ്റുള്ളവർ: 2–5 
എബിപി – സീ വോട്ടർ: ബിജെപി: 83–95, കോൺ: 100–112, ജെഡിഎസ്: 21–29, മറ്റുള്ളവർ: 2–6
നവ്ഭാരത്: ബിജെപി: 78–92, കോൺ: 106–120, ജെഡിഎസ്: 20–26, മറ്റുള്ളവർ: 2–4 
ജൻകിബാത്ത്: ബിജെപി: 88–98, കോൺ: 99–109, ജെഡിഎസ്: 14–24, മറ്റുള്ളവർ: 2–4 
ടിവി9– ഭാരത്‌വർഷ് – പോൾസ്ട്രാറ്റ്: ബിജെപി: 88–98, കോൺ: 99–100, ജെഡിഎസ്– 21–26, മറ്റുള്ളവർ: 0–4 
എന്നിങ്ങനെയാണ് വിവിധ എക്സിറ്റ് പോളുകൾ. 

ഇന്ന് വൈകിട്ട് അഞ്ച് മണി വരെ നടന്ന വോട്ടെടുപ്പിൽ 65.69% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബിജെപി  ആകെയുള്ള 224 സീറ്റിലും, ഒരു സീറ്റ് സർവോദയയ്ക്ക് നൽകി ബാക്കിയുള്ള സീറ്റിൽ കോൺഗ്രസും കർണാടകയിൽ ജനവിധി തേടുന്നുണ്ട്. 209 സീറ്റിലാണ് ജനതാദൾ (എസ്) മത്സരിക്കുന്നത്. മെയ്13 നാണ് വോട്ടെണ്ണൽ. അഭിപ്രായ സർവേകളിൽ പലതിലും ബിജെപി ചെറിയ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നുമാണ് കാണിക്കുന്നത്. എന്നാൽ സീന്യൂസ് അഭിപ്രായ സർവേയിൽ മാത്രം ബിജെപി ഭരണം നിലനിർത്തുമെന്നാണ്.