സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനയെ ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനയെ ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ഓപ്പറേഷൻ സിന്ദൂറിനിടെ, ഇന്ത്യ–പാക്ക് വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 29 തവണയാണ് പറഞ്ഞത്. ട്രംപ് കള്ളം പറയുകയാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുൽഗാന്ധി ചോദിച്ചു.
ശത്രുവിനെതിരെ സൈന്യത്തെ ഉപയോഗിക്കാൻ തീരുമാനിച്ചാൽ രാഷ്ട്രീയ ഇച്ഛാശക്തി വേണം. സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകണം. കേന്ദ്രസർക്കാരിന് ആ ഇച്ഛാശക്തിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാക്കിസ്ഥാനെ ആക്രമിക്കാൻ താൽപര്യമില്ലെന്നും അതിനുള്ള ഇച്ഛാശക്തിയില്ലെന്നും കേന്ദ്രസർക്കാർ തുറന്നു പറഞ്ഞു. ഒരിക്കൽ ആക്രമിച്ചെന്നും, ഇനി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്നും, അവരുടെ വ്യോമപ്രതിരോധ സംവിധാനം ആക്രമിക്കില്ലെന്നും പാക്ക് അധികൃതരോട് കേന്ദ്രം പറഞ്ഞു. കേന്ദ്ര സർക്കാർ സൈനികരുടെ കൈ കെട്ടി. സൈനിക കേന്ദ്രം ആക്രമിക്കില്ല എന്നു പറഞ്ഞശേഷം സൈന്യത്തെ ആക്രമണത്തിനു വിട്ടാൽ എന്താകും സ്ഥിതിയെന്ന് രാഹുൽ ചോദിച്ചു. കേന്ദ്ര സർക്കാർ 30 മിനിറ്റിനുള്ളിൽ പാക്കിസ്ഥാനു മുന്നിൽ കീഴടങ്ങി. രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് കേന്ദ്രം തെളിയിച്ചു.
സംഘർഷത്തിനിടെ വ്യോമസേനാ വിമാനം വീണെന്ന് ചില സൈനിക ഉദ്യോഗസ്ഥർ തുറന്നു പറഞ്ഞു. വിമാനം വീണെങ്കിൽ അത് വ്യേമസേനയുടെ തകരാറല്ല, കേന്ദ്ര സർക്കാരിന്റെ തകരാറാണ്. സൈന്യത്തിന്റെ കൈ കെട്ടിയശേഷമാണ് അവരെ ആക്രമിക്കാൻ പറഞ്ഞു വിട്ടത്. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ ഉപയോഗിച്ചെന്നും രാഹുൽ പറഞ്ഞു.