പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ക്ക് അയച്ചുകൊടുത്തു; സര്‍വകലാശാലയ്ക്ക് മുന്നില്‍ സംഘര്‍ഷം

 

 വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നതിനെ ചൊല്ലി ചണ്ഡിഗഢ് സര്‍വകലാശാലയ്ക്ക് മുന്നില്‍ വ്യാപക പ്രതിഷേധം. അര്‍ധരാത്രിയില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തിയ യുവാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. 50 ഓളം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ഈ പെണ്‍കുട്ടി പകര്‍ത്തി യുവാവിന് അയച്ചുകൊടുത്തത്. അയാള്‍ ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.  എന്താണ് ഇത്തരമൊരു പ്രകോപനത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ചതെന്ന കാരണം വ്യക്തമല്ല. കുട്ടികളോട് സംയമനം പാലിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

ദൃശ്യങ്ങള്‍ പുറത്തുവിട്ട യുവാവിനായും അന്വേഷണം വ്യാപകമാക്കിയാതായി പൊലീസ് പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പെലീസ് അറിയിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മൊഹാലി പെലീസും സര്‍വകലാശാല അധികൃതരും പറഞ്ഞു. പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണെന്നും ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

സ്വകാര്യദൃശ്യങ്ങള്‍ പുറത്തായെന്ന പരാതിയില്‍ മൊഹാലി പെലീസും സൈബര്‍ ക്രൈംബ്രാഞ്ചുമാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കുറ്റവാളികളായവര്‍ രക്ഷപ്പെടില്ലെന്നും ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സമാധാനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സ് ട്വീറ്റ് ചെയ്തു. 'ഇത് നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസ്സുമായി ബന്ധപ്പെട്ട, ഏറെ സെന്‍സിറ്റീവായ വിഷയമാണ്. മാധ്യമങ്ങളടക്കം നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഇത് ഒരു സമൂഹമെന്ന നിലയില്‍ നമുക്കുള്ള പരീക്ഷണമാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.